"മോദിയുടെ ഭരണപരമായ പാളിച്ചയാൽ ദുസ്സഹമായിരിക്കുന്ന വിലക്കയറ്റത്തിൽ പൊരുതിമുട്ടുന്ന ലക്ഷക്കണക്കിന് സഹോദരിമാർക്ക് ഇതു ആശ്വാസമേകും"
ബെംഗളൂരു: "കരുത്തുറ്റ അടിത്തറയാണ് ഒരു കെട്ടിടത്തെ സുരക്ഷിതവും സുഭദ്രവുമാക്കുന്നത്. സ്ത്രീകളാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറ. സ്ത്രീശാക്തീകരണമുണ്ടായാലേ രാജ്യം കരുത്തുനേടൂ. കർണാടകം നടപ്പിലാകുന്ന അഞ്ചു സൗജന്യ വാഗ്ദാനങ്ങളിൽ നാലും സ്ത്രീകൾക്കുവേണ്ടിയാണ്. അതിൽ പ്രധാനപ്പെട്ടതാണ് വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ നൽകുന്ന ഗൃഹലക്ഷ്മി.ഈ മാതൃകാപദ്ധതി രാജ്യമൊട്ടാകെ നടപ്പിലാക്കും"മൈസൂരുവിൽ ഗൃഹലക്ഷ്മി പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തശേഷം രാഹുൽഗാന്ധി 'X'ൽ (ട്വിറ്ററിന്റെ പുതിയ പേര്) കുറിച്ചു.
ഭരണത്തിൽ നൂറുദിവസം പൂർത്തിയാക്കുമ്പോൾ ഈ പദ്ധതി നടപ്പിലാക്കാനായതിൽ സന്തോഷമുണ്ട്. മോദിയുടെ ഭരണപരമായ പാളിച്ചയാൽ ദുസ്സഹമായിരിക്കുന്ന വിലക്കയറ്റത്തിൽ പൊരുതിമുട്ടുന്ന ലക്ഷക്കണക്കിന് സഹോദരിമാർക്ക് ഇതു ആശ്വാസമേകും" രാഹുൽ പ്രത്യാശിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയാണ് ഗൃഹലക്ഷ്മി പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്.കെ.സി.വേണുഗോപാൽ,രൺദീപ് സിങ് സുർജെവാല,ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ,മറ്റു മന്ത്രിമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഒരുകോടി വീട്ടമ്മമാർക്കാണ് ആദ്യഘട്ടത്തിൽ ഗൃഹലക്ഷ്മി ആനുകൂല്യം ലഭിക്കുക.