![കാസര്‍കോട് നിക്ഷേപ തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും അറസ്റ്റിൽ](assets/news_post/chitt11674.jpg)
5700 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
കാസർകോട്: കാസർകോട് നിക്ഷേപ തട്ടിപ്പിൽ ജിബിജി ചെയർമാനും ഡയറക്ടറും അറസ്റ്റിൽ. ജിബിജി ചെയർമാൻ വിനോദ് കുമാർ, ഡയറക്ടർ ഗംഗാധരൻ എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദ് കുമാറാണ് കുണ്ടംകുഴി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇന്നു രാവിലെ പതിനൊന്നിന് വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് എത്തുന്നതിന് മുമ്പാണ് കാസർകോട്ടെ ലോഡ്ജിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്. പിന്നാലെ ഗംഗാധരനേയും കാസർകോട് നിന്ന് അറസ്റ്റ് ചെയ്തു.
5700 പേർ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. 96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജിബിജി നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.
ലൈസൻസില്ലാതെ വിവിധ ചിട്ടികൾ നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 18 ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച എട്ട് ബാങ്ക് അക്കൗണ്ടുകളിൽ 12 കോടി രൂപയുണ്ടെന്നാണ് കണക്ക്. ബാക്കി പത്ത് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നതേ ഉള്ളൂ.
ഐപിസി 420, ചതി, സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്റ്റ് എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡ് അംഗങ്ങളായ നാല് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.