രണ്ട് ബില്ലുകൾ പിടിച്ചുവെച്ചിട്ട് രണ്ട് വർഷത്തിലേറെയും മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിചിരിക്കുന്നത്. എട്ടു ബില്ലുകളിലാണ് ഗവർണർ ഇതുവരെയും ഒപ്പിടാഞ്ഞത്. കഴിഞ്ഞ ദിവസം ബുധനാഴ്ച വൈകിട്ടോടെയാണ് റിട്ട് ഹർജി സർക്കാർ ഫയൽ ചെയ്തത്.
രണ്ട് ബില്ലുകൾ പിടിച്ചുവെച്ചിട്ട് രണ്ട് വർഷത്തിലേറെയും മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹർജി നൽകിയത്.
ബില്ലുകൾ വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരേയാണ് ഗവർണറുടെ നടപടിയെന്നും ഹർജി പറയുന്നു.
തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാന സർക്കാരുകളും മുൻപ് ഗവർണമാർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
Photo Courtesy - Google