![ഹെൽമറ്റിൽ കുപ്പിവെള്ളവുമായി യുവതിയുടെ സ്കൂട്ടർ യാത്ര](assets/news_post/mvd27722.jpg)
ഹെൽമറ്റിൽ കുപ്പിവെള്ളവുമായി യുവതിയുടെ സ്കൂട്ടർ യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. കേരള മോട്ടോർ വാഹന വകുപ്പാണ് ബോധവത്ക്കരണത്തിന്റെ ഭാഗമായി യുവതിയുടെ സ്കൂട്ടർ യാത്രയുടെ ഫോട്ടോ പങ്കുവച്ചത്. സ്കൂട്ടർ ഓടിക്കുന്ന യുവതി ഹെൽമറ്റ് ധരിച്ചിട്ടില്ല. എന്നാൽ, വാഹനത്തിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന ഹെൽമറ്റിൽ കുപ്പിവെള്ളം വച്ചിരിക്കുന്നത് കാണാം.
തലക്കാണോ കുപ്പിവെള്ളത്തിനാണോ ഹെൽമറ്റ് എന്ന തലക്കെട്ടോടെയാണ് എംവിഡിയുടെ ഹെൽമറ്റ് ബോധവൽക്കരണ പോസ്റ്റ്. ഇതിന് പിന്നാലെ നിരവധി പേരാണ് കമൻറ് ചെയ്‍തിരിക്കുന്നത്. ഹെൽമറ്റ് തലയിൽ വയ്ക്കുന്നത് ഒരു അപമാനമായി കാണുന്നവരാണെന്നും അഥവാ ഹെൽമറ്റ് എന്നാൽ പോലീസിന് പിഴയടക്കാതിരിക്കാനുള്ള ഉപകരണം മാത്രമെന്ന് ചിന്തിക്കുന്നവരാണിവരെന്നും ചില കമൻറ് ചെയ്‍തിട്ടുണ്ട്. "ദേ ഇവിടം വരെയേ പോണുള്ളൂ" എന്നാണ് ചില ഇതിനെ ന്യായീകരിക്കുന്നതെന്നും എന്നാൽ കാലന് എപ്പോൾ വേണമെങ്കിലും ഈ പറഞ്ഞ 'ഇവിടെ വരെയും ' എത്താമെന്ന കാര്യം ആരും ചിന്തിക്കുന്നില്ലെന്നും ഒരാൾ എഴുതുന്നു.
തലക്കകത്ത് ഒന്നും ഇല്ലാത്തവർക്ക് ഹെൽമറ്റിനകത്ത് കുപ്പിവെള്ളം വയ്ക്കാമെന്നും തലപോയാലും കുടിവെള്ളം കളയാത്ത ആ മനസ്സ് ആരും കാണാതെ പോകരുതെന്നും ചില പരിഹസിക്കുന്നു. അതേസമയം ഫോട്ടോയും കോമഡിയുമൊക്കെ അവിടെ നിക്കട്ടെയെന്നും ഇക്കാര്യത്തിൽ നടപടിയെടുത്തു എന്നറിയാൻ ആഗ്രഹമുണ്ടെന്നും മറ്റൊരാൾ എഴുതി.
എന്തായാലും ഇരുചക്ര വാഹന യാത്രികർ നിർബന്ധമായും ധരിക്കേണ്ട സുരക്ഷാ ഉപകരണമാണ് ഹെൽമറ്റുകൾ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇന്ത്യയിൽ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് വർദ്ധിക്കുന്നു എന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. 1988ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 129 പ്രകാരം എല്ലാ ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. നിയമം പാലിക്കാൻ മാത്രമല്ല അവരവരുടെ ജീവൻ രക്ഷിക്കാൻ ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റ് നിബന്ധമായും ധരിക്കണം.