!['കാഫിർ' പോസ്റ്റ് പിൻവലിച്ച് ഫേസ്ബുക്കും ലോക്ക് ചെയ്ത് സിപിഎം നേതാവ് കെ കെ ലതിക](assets/news_post/kkl27755.jpg)
കോഴിക്കോട്: മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതിക. വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവാദമായ 'കാഫിർ' പോസ്റ്റ് പിൻവലിച്ചു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലും ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ ഇടതു മുന്നണി പ്രചരണായുധമാക്കിയ സ്ക്രീൻഷോട്ടിന്റെ അന്വേഷണം ഇടത് പ്രൊഫൈലുകളിലേക്ക് എത്തുന്നതിനിടെയാണ് ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ലതികയെ അറസ്റ്റ് ചെയ്യണമെന്ന് നേരത്തേ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ എം.എസ്.എഫ്. ജില്ലാസെക്രട്ടറി പി.കെ. മുഹമ്മദ് കാസിം പോസ്റ്റ് ചെയ്ത സന്ദേശമെന്ന പേരിലാണ് വ്യാജസന്ദേശം ഏപ്രിൽ 25-ന് പ്രചരിച്ചത്. എന്നാൽ, കാസിമിന്റെ ഫോണിൽനിന്ന് ഇത്തരമൊരു സന്ദേശം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. തൊട്ടുപിന്നാലെ, കേസിന്റെ അന്വേഷണമുന സി.പി.എം അനുകൂല സൈബർപേജുകളിലേക്ക് നീളുന്ന സ്ഥിതിയുമുണ്ടായി.
'കാഫിർ' പോസ്റ്റ് വിവാദത്തിൽ നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നായിരുന്നു നീക്കം. വിവാദസന്ദേശം പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജിൽനിന്ന് നീക്കംചെയ്യണമെന്ന് പോലീസ് നിരന്തരം ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടെന്ന് പറയുമ്പോഴും ലതികയുടെ പേജിൽനിന്ന് ഇതുവരെ സന്ദേശം നീക്കിയിട്ടുണ്ടായിരുന്നില്ല. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്നാണ് നിലവിലെ ആരോപണം.