കോഴിക്കോട്: പള്ളികളിലെ ആരാധനയിൽ നിന്നും സ്ത്രീകളെ തടയുന്നത് സമസ്ത ഒഴിവാക്കണമെന്ന് മുജാഹിദ് വിഭാഗം. കെഎൻഎം നേതൃസമ്മേളനത്തിലാണ് സ്ത്രീകളോട് സമസ്ത കാട്ടുന്ന വിവേചനത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും കെഎൻഎം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുടെ പരാമർശത്തിനെതിരെയാണ് കെഎൻഎം രംഗത്തെത്തിയത്.
സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യ വിരുദ്ധമാണ്. സ്ത്രീകൾ കൈയെഴുത്തു പഠിക്കരുതെന്ന പഴയ പ്രമേയം ഇപ്പോളും അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. ഇല്ലെങ്കിൽ അബദ്ധം സമൂഹത്തോട് പറയാൻ തയ്യറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യത്തിൽ ലിംഗ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ലെന്നും കെഎൻഎം ചൂണ്ടിക്കാട്ടി.