ശാസ്താംകോട്ട: കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും യാത്രാക്ലേശത്തിന് പരിഹാരമായി. നെയ്യാറ്റിൻകര നിന്നും കൊട്ടാരക്കര വഴി ശാസ്‌താംകോട്ട കോളജിലേക്ക് അനുവദിച്ച കെ എസ് ആർടിസി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർവഹിച്ചു. ഗ്രാമിണ മേഖലയിലുള്ള ഈ റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുവാൻ ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്’ പ്രസിഡൻ്റ് ആർ.ഗീത അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) പ്രകാശ്, കെ. സി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം രജനി, സെനറ്റ് അംഗം അഡ്വ.ഗോപു കൃഷ്‌ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻറ് രാമാനുജൻ തമ്പി. പി.ടി എ വൈസ് പ്രസിഡൻറ് വൈ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സൂപ്രണ്ട് ആർ.ശ്രീജ നന്ദി രേഖപ്പെടുത്തി.
ബോർഡ് കോളേജ് ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർകോളജ് പടിക്കലേക്ക് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിച്ചത്. ആദ്യ സർവീസായി എത്തിയ ബസിനെ കോളേജ് കവാടത്തിൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.
നെയ്യാറ്റിൻകരയിൽ നിന്നും രാവിലെ 6.15ന് പുറപ്പെടുന്ന ബസ് 6.45ന് തമ്പാനൂരിലും 8.30ന് കൊട്ടാരക്കരയിലും എത്തും. തുടർന്ന് പുത്തൂർ, ഭരണിക്കാവ് വഴി ശാസ്‌താംകോട്ട കെ.എസ്.എം. ഡി.ബി. കോളേജിൽ 9.15 ന് എത്തിച്ചേരും. പിന്നീട് 9.30ന് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ നിന്നും ചവറ-കൊല്ലം-ആറ്റിങ്ങൽ വഴി തമ്പാനൂരിലേക്ക് ബസ് സർവീസ് നടത്തും. ഉച്ചക്ക് 12.30ന് തമ്പാനൂരിലെത്തുന്ന ബസ് 1.30ന് തമ്പാനൂരിൽ നിന്നും മടക്കയാത്ര ആരംഭിക്കും. കൊട്ടാരക്കര – പുത്തൂർ – ഭരണിക്കാവ്-
ശാസ്താംകോട്ട വഴി വൈകിട്ട് 4.05ന് കോളജിൽ എത്തിച്ചേരും. തുടർന്ന് 4.15ന് ബസ് നെയ്യാറ്റിൻകരക്ക് പുറപ്പെടും. ഭരണിക്കാവ്- പുത്തൂർ- കൊട്ടാരക്കര വഴിയാണ് മടക്കയാത്ര. തമ്പാനൂരിൽ ഏഴുമണിക്കെത്തുന്ന ബസ് 7.30ന് നെയ്യാറ്റിൻകരയിലെത്തുന്ന നിലയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.