![വില്പനക്കരാർ ലംഘിച്ചതിന്റെ പേരിൽ ഡിജിപി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവ്](assets/news_post/dgp28264.jpg)
തിരുവനന്തപുരം: വില്പനക്കരാർ ലംഘിച്ചതിന്റെ പേരിൽ ഡിജിപി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവ്. ഡിജിപി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാനാണ് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്. അതേസമയം, ഭൂമിയിടപാടിൽ ഒരു പിന്മാറലും നടന്നിട്ടില്ലെന്നും സുതാര്യമായ ഇടപാടാണ് നടന്നിട്ടുള്ളതെന്നും ഡിജിപി വ്യക്തമാക്കി. കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നതെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വഴുതക്കാട് സ്വദേശിക്ക് വിൽക്കാൻ കരാർ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ 30 ലക്ഷം ഡി.ജി.പി. മുൻകൂറായി വാങ്ങി. എന്നാൽ, ഈ വസ്തു ബാങ്കിൽ പണയത്തിലാണെന്ന കാര്യം പരിശോധനയിൽ വ്യക്തമായി. 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേൽ ബാങ്കിൽ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാൻ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടർന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.