![ഇനിയൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്ന് കേന്ദ്രസർക്കാരിന് സ്റ്റാലിന്റെ താക്കീത്](assets/news_post/stalin7346.jpg)
ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ചെന്നൈ: ഇനിയൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്ന് കേന്ദ്രസർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്ത് വന്നത്. ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും രാജ്യത്തിന്റെ ഉയർത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസിഡൻറ് ദ്രൗപതി മുർമുവിന് സമർപ്പിച്ച റിപ്പോർട്ടിനോട് ശക്തമായി പ്രതികരിച്ചാണ് സ്റ്റാലിൻറെ കേന്ദ്രത്തിനുള്ള കത്ത്. ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് നടപ്പാക്കിയാൽ ഹിന്ദി ഇതര സംസാരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാകുമെന്ന് സ്റ്റാലിൻ പറഞ്ഞു. "ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻറെ അഖണ്ഡതയെ അപകടപ്പെടുത്തുന്ന ശുപാർശകൾ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു.