ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്കാണ് ലീഗിനെ ക്ഷണിച്ചിരുന്നത്
മലപ്പുറം: സിപിഎം സഹകരണം തത്ക്കാലം വേണ്ടെന്ന നിലപാടിൽ മുസ്ലീം ലീഗ് നേതാക്കൾ. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ പ്രമുഖ നേതാക്കൾ നിലപാട് സ്വീകരിച്ചത്. ഇതോടെ ഇന്ന് പാണക്കാട് ചേരുന്ന ലീഗ് യോഗത്തിൽ സിപിഎമ്മിന്റെ ക്ഷണം നിരസിക്കുമെന്നാണ് റിപ്പോർട്ട്. പൊതുവിഷയങ്ങളിൽ നടക്കുന്ന ഇടത് പ്രക്ഷോഭ വേദികളിൽ ലീഗ് നേതൃത്വത്തിനെ കൂടി എത്തിച്ച് ലീഗിനെ ഇടത് പാളയത്തിലെത്തിക്കുക എന്നതായിരുന്നു സിപിഎം തന്ത്രം.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്കാണ് ലീഗിനെ ക്ഷണിച്ചിരുന്നത്. സെമിനാറിൽ പങ്കെടുക്കാൻ സമസ്ത തീരുമാനിച്ചതോടെ മുസ്ലിം ലീഗ് സമ്മർദ്ദത്തിലായിരുന്നു. എന്നാൽ, ഏക വ്യക്തിനിയമം ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന കോൺഗ്രസിന്റെ നിലപാടു തന്നെയാണ് ഇന്നലെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം ആവർത്തിച്ചത്. സിപിഎമ്മിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു.
സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സമാനചിന്താഗതിക്കാരായ മുഴുവൻ പേരെയും പ്രതിഷേധത്തിൽ അണിനിരത്തണമെന്നാണ് ലീഗിന്റെ നിലപാട്. കോൺഗ്രസും ഇതേ അഭിപ്രായമാണ് മുന്നോട്ടുവെയ്ക്കുന്നത്.