![വോട്ടെടുപ്പിലേക്ക് പോയില്ല; ലോക്സഭാ സ്പീക്കറായി ഓം ബിർല തന്നെ](assets/news_post/oam-birla28065.jpg)
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല തന്നെ. ഓം ബിർലയെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ഓം ബിർലയുടെ പേര് നിർദ്ദേശിച്ച 13 പ്രമേയങ്ങളും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ച മൂന്നു പ്രമേയങ്ങളും ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല.
സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെയാണ് ഇന്ത്യാസഖ്യം ലോക്സഭാ സ്പീക്കറാക്കാൻ രംഗത്തിറക്കിയത്. സമയപരിധി അവസാനിക്കുന്നതിനു 5 മിനിറ്റ് മുൻപാണു കൊടിക്കുന്നിലിന്റെ പേരു നിർദേശിച്ചുള്ള പ്രമേയത്തിനു പ്രതിപക്ഷം നോട്ടിസ് നൽകിയത്. എന്നാൽ, ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.