02:14pm 05 July 2024
NEWS
കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും
19/10/2022  02:21 PM IST
കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും
HIGHLIGHTS

ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു

 
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം. 7897 വോട്ടുകള്‍ നേടിയാണ് ഖര്‍ഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.

വ്യാപക ക്രമക്കേട് നടന്ന ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്ന തരൂര്‍ ക്യാമ്പിന്റെ പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് സമിതി, അവിടെ നിന്നുള്ള വോട്ടുകള്‍ മറ്റു വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയില്ല. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ മുഴുവനും അസാധുവാക്കണമെന്ന് ശശി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തെളിവും തരൂര്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്ക് അയച്ചിട്ടുണ്ട്. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു.

ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ അവസാനം മാത്രമാകും എണ്ണുക. ഖാര്‍ഗെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ 4500 കഴിഞ്ഞാല്‍ മാത്രമേ യുപിയിലെ വോട്ടുകള്‍ എണ്ണു. 1200ഓളം വോട്ടാണ് യുപിയില്‍ നിന്നുള്ളത്. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലക്‌നൗവില്‍ വോട്ട് ചെയ്തുവെന്നും, ബാലറ്റ് പെട്ടി സീല്‍ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ  9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കഴിഞ്ഞ തവണ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദിന് ആകെ 94 വോട്ടുകള്‍ മാത്രമായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS