ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ കത്ത് വ്യാജമാണെന്നോ അല്ലെന്നോ വ്യക്തമാക്കുന്നില്ല
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവാദമായ നിയമന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ കത്ത് വ്യാജമാണെന്നോ അല്ലെന്നോ വ്യക്തമാക്കുന്നില്ല. വിവാദമായ കത്ത് സംബന്ധിച്ച നിജസ്ഥിതി വ്യക്തമാകണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, വിഷയത്തിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ സർക്കാരിലും പാർട്ടിയിലും ഇനിയും വ്യക്തത വന്നിട്ടില്ല.
നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കൈമാറിയെന്ന് പറയുന്ന കത്ത് നഗരസഭക്കും സിപിഎമ്മിനും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ. വ്യാജമെന്ന് മേയർ മൊഴി നൽകുമ്പോഴും കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ആയിട്ടില്ല. അതിനിടംെ, കത്ത് പുറത്തുവന്നതിന് പിന്നിൽ തിരുവനന്തപുരത്തെ സിപിഎമ്മിനുള്ളിലെ വിഭാഗീയതാണെന്ന ആരോപണവും ശക്തമാണ്. ഈ ആഴ്ച കത്തുമായി ബവന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫീസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.