![നടൻ ജയസൂര്യയുടെ പരാമർശങ്ങൾ വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയെന്ന് ഭക്ഷ്യമന്ത്രി](assets/news_post/gr18802.jpg)
കൃഷ്ണപ്രസാദിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ജൂലായിൽത്തന്നെ നൽകിയെന്നും മന്ത്രി വ്യക്തമാക്കുന്നു
തിരുവനന്തപുരം: നടൻ ജയസൂര്യയുടെ പരാമർശങ്ങൾ വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയെന്ന് ഭക്ഷ്യമന്ത്രി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ലെന്ന താരത്തിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തിയത്. കാര്യങ്ങൾ ശരിയായവിധം മനസ്സിലാക്കാത്തതുകൊണ്ടാണ് നടൻ ജയസൂര്യ അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറയുന്നു.
നടൻ കൃഷ്ണപ്രസാദിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകിയില്ലെന്നും ഇതുകിട്ടാൻ തിരുവോണദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്നുമാണ് ജയസൂര്യ പറഞ്ഞത്. ഇങ്ങനെ പറഞ്ഞത് കാര്യങ്ങൾ ശരിയായവിധം മനസ്സിലാക്കാത്തതുകൊണ്ടാണെന്നു മന്ത്രി കുറ്റപ്പെടുത്തി. കൃഷ്ണപ്രസാദിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ജൂലായിൽത്തന്നെ നൽകിയെന്നും മന്ത്രി വ്യക്തമാക്കുന്നു. 1.57 ലക്ഷംരൂപ എസ്.ബി.ഐ. വഴി പി.ആർ.എസ്. വായ്പയായാണ് നൽകിയതെന്നും മന്ത്രി ജി ആർ അനിൽ ചൂണ്ടിക്കാട്ടി.
2070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1817.71 കോടിരൂപ നൽകി. ബാക്കി 253 കോടിരൂപ പി. ആർ.എസ്. വായ്പയായി കർഷകർക്ക് വിതരണംചെയ്യുന്നതിന് എസ്.ബി.ഐ, കനറാ ബാങ്കുകളുമായി ധാരണാപത്രം ഓണത്തിനു മുൻപുതന്നെ ഒപ്പിടുകയും ഇതിന്റെ വിതരണം 24-ന് ആരംഭിക്കുകയുംചെയ്തുവെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.