![വാഹന ഉടമകൾ പരിവാഹൻ സൈറ്റിൽ സ്വന്തം ഫോൺനമ്പർ ചേർത്തില്ലെങ്കിൽ വൻ പണി കിട്ടാം](assets/news_post/kbg28282.jpg)
തിരുവനന്തപുരം: വാഹന ഉടമകൾ പരിവാഹൻ സൈറ്റിൽ സ്വന്തം ഫോൺനമ്പർ ചേർത്തില്ലെങ്കിൽ വൻ പണി കിട്ടാം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. വാഹനഉടമകൾ സ്വന്തം ഫോൺനമ്പർ പരിവാഹൻ വെബ്സൈറ്റിൽ ആഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് പലപ്പോഴും ഏജന്റുമാരുടെയോ ഡീലർമാരുടെയോ ഫോൺനമ്പരാകും നൽകുക. ഫൈൻ ഉൾപ്പെടെ വാഹനത്തെ സംബന്ധിക്കുന്ന അറിയിപ്പുകളെല്ലാം ഈ നമ്പരിലേക്കാകും പോകുക. അതുകൊണ്ട് തന്നെ ഫൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ വാഹന ഉടമകൾ അറിയാതെ പോകുമെന്നും പിന്നീട് വലിയ തുക അടയ്ക്കേണ്ടി വന്നേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
പരിവാഹൻ വെബ്സൈറ്റിൽ അവരുടെ നമ്പർ ആഡ് ചെയ്യണം. നമ്പർ ചേർക്കാൻ ഇനിയും അവസരം തരാം. വാഹനം മറ്റൊരാൾക്ക് വിൽക്കുകയാണെങ്കിൽ അയാളുടെ പേരിലേക്ക് വാഹനം മാറ്റിയെന്ന് ഉറപ്പാക്കാനും മറക്കരുതെന്ന് മന്ത്രി പറഞ്ഞു. വാഹൻ സൈറ്റിൽ നിങ്ങളുടെ നമ്പർ തെറ്റായി കാണിച്ചാൽ ഫൈൻ ആകട്ടെ, എന്തു വിവരങ്ങളുമാകട്ടെ അത് ആ തെറ്റായ നമ്പരിലേക്ക് ആണ് പോകുക. വാഹനം മേടിച്ചപ്പോൾ ഫോൺ നമ്പർ കൊടുത്ത ഡീലർമാരും ഏജന്റുമാരും അത് അവഗണിച്ചെന്ന് വരാം. ഒടുവിൽ വണ്ടിയുടെ ആവശ്യവുമായി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ പോകുമ്പോഴായിരിക്കും കാര്യങ്ങൾ അറിയുകയെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഏജൻസികളോ പണം ആവശ്യപ്പെട്ട് വന്നാൽ കൊടുക്കരുത്, കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.