തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ് പാസായവരിൽ എഴുത്തും വായനയും അറിയാത്തവരുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് വിവാദമാക്കിയതെന്നും മുഴുവൻ പ്രസംഗവും കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്ന വിമർശനം വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലാണെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്നായിരുന്നു ആലപ്പുഴയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. മുമ്പ് പത്താം ക്ലാസ് പരീക്ഷയിൽ 210 മാർക്ക് കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും ആരെങ്കിലും പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ പരാജയമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.