കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകനെതിരെ കൂടുതൽ ആരോപണങ്ങൾ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മനു പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തുവെന്നും ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും അർധനഗ്ന ചിത്രങ്ങളും മനു സ്വന്തം ഫോണിൽ സ്ഥിരമായി പകർത്തിയിരുന്നെന്നും വെളിപ്പെടുത്തൽ.
പെൺകുട്ടിയെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നും ക്രൂരമായ പീഡനത്തെ തുടർന്ന് കുട്ടി നിലവിളിച്ചപ്പോൾ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഉപദ്രവിച്ചെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നുവെന്ന് പിതാവ് പറയുന്നു.
ആറ് പെൺകുട്ടികളാണ് നിലവിൽ മനുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ മനു റിമാൻഡിലാണ്.