എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ നിയമപോരാട്ടത്തിന് മുസ്ലീം ലീഗും മുസ്ലീം മത സംഘടനകളും. തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ല ഏകീകൃത സിവിൽ കോഡെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം മത സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിക്ക് ശേഷമാണ് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.
എപി സമസ്ത, ഇ കെ സമസ്ത, കെഎൻഎം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് യോഗം വിലയിരുത്തി. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കെണിയിൽ വീഴരുതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർദേശം. സിപിഐഎം ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചർച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കൾ മറുപടി നൽകി.