09:56am 08 July 2024
NEWS
30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി മുത്തൂറ്റ് ഫിനാന്‍സ്

16/09/2023  06:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി മുത്തൂറ്റ് ഫിനാന്‍സ്
HIGHLIGHTS

മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മികവു തെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്കായി 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കി. എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്സിങ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ക്കു വേണ്ടിയാണിതു നല്‍കുന്നത്.

കൊച്ചി:  എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്സിങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കാനായി  മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മികവു തെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി. 2022-23 വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപിന്‍റെ ഭാഗമായി ഈ വിദ്യാര്‍ത്ഥികള്‍ക്ക് 48 ലക്ഷം രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് ലഭ്യമാക്കുന്നത്. സെപ്റ്റംബര്‍ 16 ശനിയാഴ്ച കൊച്ചി അവന്യൂ റീജന്‍റില്‍ നടത്തിയ ചടങ്ങില്‍ വെച്ച് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. പി ജി. ശങ്കരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ. ആര്‍. ബിജിമോന്‍, മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍ എംഡി ഡോ. ജോര്‍ജി കുര്യന്‍ മുത്തൂറ്റ്. മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, എറണാകുളം എംഎല്‍എ ടി. ജെ. വിനോദ്, എംഐടിഎസ് പ്രിന്‍സിപ്പല്‍ ഡോ. നീലകണ്ഠന്‍ പി. സി., ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, എംഎംജിഎഫ് കമ്മിറ്റി അംഗം ഫാ. വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് നീക്കങ്ങള്‍ നടത്തി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളെ പിന്തുണക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ഏറെ സഹായകമാകുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും ഗുണമേന്‍മയുളള വിദ്യാഭ്യാസത്തിന് തുല്യ അവസരം ലഭിക്കുന്നു എന്നും അത് ഉറപ്പാക്കുന്നുണ്ട്. മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി 10 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 2.4 ലക്ഷം രൂപ വീതവും 10 ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവും 10 ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 1.2 ലക്ഷം രൂപ വീതവുമായി മൊത്തം 48 ലക്ഷം രൂപയാണ് നല്‍കുന്നത്.

സാമ്പത്തിക പശ്ചാത്തലത്തിന് അതീതമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയെ കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് പറഞ്ഞു.            അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള     തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സിഎസ്ആര്‍ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.  ഈ യുവ വിദ്യാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്തിന്‍റെ ഭാവിയാണ്. അവര്‍ക്കു നല്‍കുന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസം വഴി ഈ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും സഹായിക്കാനാവും      എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ജി20 പ്രഖ്യാപനവും ഗുണമേന്‍മയുളള            വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കേണ്ടതിനെ കുറിച്ചു ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പൊതു ലക്ഷ്യത്തിനായി തങ്ങളും സംഭാവന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.          

വ്യക്തിപരമായ വെല്ലുവിളികള്‍ നേരിട്ടും തങ്ങളുടെ മികവു തുടരാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായി മുഖ്യാതിഥിയായിരുന്ന കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ. പി. ജി. ശങ്കരന്‍ പറഞ്ഞു.  രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങള്‍ക്ക് തുല്യ അവസരം നല്‍കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു. അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല സമൂഹത്തിന് മൊത്തത്തിലും മികവുണ്ടാക്കാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam