മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്നുവെന്ന് പരാതിക്കാരിയുടെ മൊഴി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെ സുധാകരനും പങ്കുണ്ടെന്ന സൂചനകളാണ് വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ നൽകിയത്. തന്നെ മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്നുവെന്ന് പരാതിക്കാരിയുടെ മൊഴിയുണ്ടെന്ന് എം വി ഗോവിന്ദൻ വെളിപ്പെടുത്തി.
അതിജീവതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് തങ്ങൾക്ക് താൽപര്യമില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നതെന്നും കൂട്ടിച്ചേർത്തു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്തയെന്നും ഗോവിന്ദൻ പറഞ്ഞു.
ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിനു മോൻസൻ മാവുങ്കലിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ വിധേയത്വം മുതലെടുത്തു പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തി പീഡനം തുടർന്നതുമാണു ജീവിതാവസാനം വരെ ശിക്ഷ ലഭിച്ച രണ്ടു കുറ്റങ്ങൾ.