![നാടൻ വേഷമണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ](assets/news_post/modi-visit5345.jpg)
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഓണക്കോടി സമ്മാനിച്ചു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കസവു മുണ്ടും നേര്യതും ധരിച്ചാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നെടുമ്പാശ്ശേരിയിൽ സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തിൽവെച്ച് അദ്ദേഹം എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു.സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണ് ഈ നാടെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ ഓണം ആഘോഷിക്കുന്ന വേളയിൽ ഇവിടെ എത്താൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഓണക്കോടി സമ്മാനിച്ചു.
പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീട് നൽകിയെന്ന് മോദി പറഞ്ഞു. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. ബി ജെ പി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണ് നടത്തുന്നത്. കേന്ദ്രത്തിൽ ഉള്ളത് ഇരട്ട എഞ്ചിൻ സർക്കാർ. രാജ്യത്ത് ബിജെപി സർക്കാർ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു. കേരളത്തിലും ഇത് വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തു. ഇതിനു 6000 കോടി ചെലവഴിച്ചു. ബിജെപി സർക്കാർ സത്യസന്ധമായും ജനക്ഷേമം മുൻനിർത്തിയും പ്രവർത്തിക്കുന്നു. വികസനത്തിന് തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുന്നു. അവരെ രക്ഷിക്കാൻ ചിലർ രംഗത്ത് വരുന്നു. കേരളത്തിന് നൽകിയ പദ്ധതികൾ മോദി എണ്ണിപ്പറഞ്ഞു.
സിയാൽ കൺവെൻഷൻ സെൻററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലൻറിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻഎസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിൻറെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.