അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് ഇതുവരെ ജെഎൻ.1 വൈറസ് ബാധ സ്ഥിരീകരിച്ചത്.
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് അതിവേഗം വ്യാപിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 വാക്സിൻ പ്രതിരോധത്തെ പോലും മറികടക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ലക്സംബർഗിൽ ആദ്യമായി സ്ഥിരീകരിച്ച ജെഎൻ.1 ഇപ്പോൾ 12 രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് ഇതുവരെ ജെഎൻ.1 വൈറസ് ബാധ സ്ഥിരീകരിച്ചത്. മുൻ വകഭേദങ്ങളെക്കാൾ വളരെ വേഗത്തിൽ പടരാൻ കരുത്തുള്ളതാണ് ജെഎൻ.1 എന്നാണ് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത്. ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ജെഎൻ.1 എന്നും ഗവേഷകർ കരുതുന്നു.
ലക്സംബർഗിൽ കണ്ടെത്തിയ ഈ വേരിയന്റ് പിന്നീട് വളരെ പെട്ടെന്ന് തന്നെ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇത് വർദ്ധിച്ച അണുബാധയ്ക്കും രോഗപ്രതിരോധ ഒഴിവാക്കലിനും കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, നവീകരിച്ച വാക്സിനുകളും ചികിത്സകളും ഇപ്പോഴും JN.1 നെതിരെ സംരക്ഷണം നൽകുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.