![നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ച് പോസ്റ്റർ](assets/news_post/bihar11603.jpg)
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് സൂചിപ്പിക്കുന്നവയാണ് പോസ്റ്ററുകൾ.
പട്ന: നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ രാമനായും കൃഷ്ണനായും ചിത്രീകരിക്കുന്ന പോസ്റ്ററിലാണ് മോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചിരിക്കുന്നത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് സൂചിപ്പിക്കുന്നവയാണ് പോസ്റ്ററുകൾ. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സൂചിപ്പിക്കാനാണ് പോസ്റ്ററുകളിൽ ഹിന്ദു പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചിരിക്കുന്നത്. ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും ശ്രീകൃഷ്ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്റ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്റ്ററിന്റെ അവസാന ഭാഗം.
പോസ്റ്ററിനെ അപലപിച്ച് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി 2034 വരെ അധികാരത്തിലുണ്ടാകുമെന്നും ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ലെന്നും ബിജെപി വക്താവ് നവൽ കിഷോർ യാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.