നേതാക്കൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗം തടയാൻ പ്രത്യേക മാർഗ നിർദേശങ്ങൾ അവശ്യമില്ലെന്ന് സുപ്രീംകോടതി. നേതാക്കൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് രാമ സുബ്രഹ്‌മണ്യനാണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. അതേസമയം, വിഷയത്തിൽ ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് വായിച്ചത്.
അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ അടക്കം നടത്തുന്ന പരാമർശങ്ങൾ മറ്റുള്ളവരെ അപമാനിക്കുന്നതോ അവമതിക്കുന്നതോ ആകരുതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു. സ്ത്രികളെ അവമതിക്കുന്നതോ അവഹേളിക്കുന്നതോ ആയ പ്രസ്താവനകൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബലാത്സംഗ കേസിലെ ഇരയ്ക്ക് എതിരായ അസം ഖാന്റെ പരാമർശങ്ങളെ തുടർന്നാണ് ഇത്തരമൊരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്. ഭരണഘടനാ സ്ഥാനത്തുള്ള ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ വേണ്ടെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.