കൊച്ചി: സുസ്ഥിരവും ശോഭവനവുമായ ഭാവി കേരളം പണിയുന്നതിന് യുവജനങ്ങളുടെ സംഘടിത ശബ്ദം അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംഘടിതമായി പ്രതികരിക്കുമ്പോൾ മാത്രമേ സാമൂഹികമാറ്റം സാധ്യമാകൂവെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന തിങ്ക് കേരള യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. പുതുതലമുറ കേരളം വിട്ടുപോകുന്നതിന് പിന്നിലെ കാരണങ്ങൾ വിശദമായി പഠിക്കണം. ഏകദേശം 75 ല്ക്ഷത്തോളം പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. ജോലിയോടുള്ള മലയാളികളുടെ മനോഭാവത്തിലാണ് മാറ്റം വേണ്ടത്.
തെരുവുകളിൽ ഏത് സമയത്തും സ്ത്രീകൾക്ക് ഒറ്റക്ക് നടക്കാനുള്ള സ്ഥിതിയുണ്ടാകണം. കുറ്റകൃത്യങ്ങൾ കുറക്കാൻ ശിക്ഷ മാത്രമല്ല, ബോധവൽകരണം കൂടി ആവശ്യമാണ്. മറ്റുള്ളവരെ മുൻവിധിയോടെ നോക്കിക്കാണുന്ന രീതിയിൽ മാറ്റം വേണം. സമൂഹത്തിൽ ഒരു തിരുത്തൽ ശക്തിയായി മാറാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തി യുവത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
'സ്വപ്‌ന കേരളം സാധ്യമാണ്' എന്ന പ്രമേയത്തിലാണ് തിങ്ക് കേരള കോൺക്ലേവ് നടന്നത്. രണ്ടായിരത്തിലധികം അപേക്ഷകരിൽ നിന്നും തിരഞെടുത്ത 18നും 30നുമിടയിലുള്ള മുന്നൂറ് പേർ പങ്കെടുത്തു. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ മേഖലകളിലെ പ്രഗൽഭർ ആശയസംവാദം നടത്തി.
ഉന്നതവിദ്യാഭ്യാസരംഗം ലോകനിലവാരത്തിലെത്തിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികളുണ്ടാകണമെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു. വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തതും മതിയായ വേതനമില്ലാത്തതും ഒരു പ്രതിസന്ധിയാണ്. സംഭകത്വം, കൃഷി തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ യുവജനങ്ങൾ തയ്യാറാകണം. പുതിയ തലമുറ, സാമൂഹികമായ മുൻധാരണകളെ തിരുത്തി മുന്നോട്ട് പോകാനുള്ള കരുത്ത് നേടണമെന്നും യൂത്ത് കോൺക്ലേവിൽ നടന്ന സംവാദങ്ങളിൽ അഭിപ്രായമുയർന്നു.
ടെക്‌നോപാർക് സ്ഥാപക സിഇഒ ജി വിജയരാഘവൻ, മുരളി തുമ്മാരുകുടി, പ്രശാന്ത് നായർ ഐഎഎസ്, സന്തോഷ് ജോർജ് കുളങ്ങര, പ്രൊഫ. അച്യുത് ശങ്കർ, അഡ്വ. പാർവതി മേനോൻ, ശ്രീജിത് പണിക്കർ, രമേശ് പിഷാരടി, ഷെഫ് സുരേഷ് പിള്ള, സുജ ചാണ്ടി, കൃഷ്ണകുമാർ കെ ടി, ഡോ അനന്തു, അഡ്വ. ഒഎം ശാലിന, അഭിലാഷ് പിള്ള എന്നിവർ സംവാദത്തിൽ പങ്കെടുത്തു.