പനമരം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്നു എലിസബത്ത്.
കൽപ്പറ്റ: കോടതി ഡ്യൂട്ടിക്കു പോകവെ കാണാതായി പിന്നീട് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയ പനമരം സിഐ കെ.എ.എലിസബത്തിനെ സ്റ്റേഷൻ ചുമതലയിൽനിന്ന് മാറ്റി. വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് എലിസബത്തിനെ മാറ്റിയത്. പനമരം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്നു എലിസബത്ത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകിട്ട് മുതലാണ് കാണാതായത്. സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. റിട്ട. സിഐയായ വനിതാ സുഹൃത്തിന്റെ വീട്ടിൽ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
എലിസബത്ത് ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ സൂചന നൽകുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. എലിസബത്തിന് പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു.