![ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല; രണ്ടു ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാൾ കെഎസ്ആർടിസി കണ്ടക്ടർക്കുനേരേ നടത്തിയത് അസഭ്യവർഷവും കയ്യേറ്റ ശ്രമവും](assets/news_post/ksrtc28251.jpg)
പത്തനംതിട്ട: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ അസഭ്യവർഷവും കയ്യേറ്റശ്രമവും. സംഭവത്തിൽ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായ ഷിബു ഇന്നലെ രാത്രിയിലാണ് കായംകുളത്ത് നിന്ന് അടൂരിനുള്ള അവസാന ബസിലെ കണ്ടക്ടറായ മനീഷിന് നേരേ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച മറ്റു യാത്രക്കാർക്കു നേരയും ഇയാൾ ആക്രമണം നടത്തി.
മദ്യലഹരിയിൽ ബസിൽ കയറിയ ഷിബു ടിക്കറ്റ് എടുക്കാൻ തയ്യാറായില്ല. എന്നാൽ, ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടർ നിലപാടെടുത്തതോടെ ഷിബു തെറിവിളി ആരംഭിക്കുകയും മർദ്ദിക്കാൻ അടുത്തെത്തുകയുമായിരുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവർഷം. ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ കൊടുത്തുവിടാമേന്നും ഇയാൾ ചോദിച്ചു. തുടർന്ന് കണ്ടക്ടർ മനീഷ് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.