ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ വീഡിയോയാണ് ബിജെപി മസാജ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് മസാജോ വി.ഐ.പി. പരിഗണനയോ അല്ല നൽകിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സത്യേന്ദർ ജെയിന് ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെ വീഡിയോയാണ് ബിജെപി മസാജ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
അവർ ( ബി.ജെ.പി.) അതിനെ മസാജെന്നും വി.ഐ.പി. പരിഗണനയെന്നും പറയുന്നു. എന്നാൽ അത് വെറും ഫിസിയോ തെറാപ്പിയാണ്, ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവേ കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ജയിലിനുള്ളിൽവെച്ച് സത്യേന്ദർ ജെയിന് ദേഹത്തും കാലിലും മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് കെജ്‌രിവാളിന്റെ പ്രതികരണം.
രണ്ടുഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാംഘട്ടം ഡിസംബർ അഞ്ചിനും. ബി.ജെ.പി. അധികാരത്തുടർച്ച ലക്ഷ്യംവെക്കുമ്പോൾ അട്ടിമറി പ്രതീക്ഷിച്ചാണ് എ.എ.പി. കളത്തിലിറങ്ങിയിരിക്കുന്നത്.