തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റലൈസ്ഡ് പൊലീസ് സ്റ്റേഷനുകളും ഉടൻ നിലവിൽ വരും. ആദ്യഘട്ടത്തിൽ കേരളത്തിലെ 20 പൊലീസ് സ്റ്റേഷനുകളാണ് സ്മാർട്ട് പൊലീസ് സ്റ്റേഷനുകളാക്കി മാറ്റുന്നത്. ഒരു പൊലീസ് ജില്ലയിൽ ഒന്നുവീതം എന്ന കണക്കിലാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ പദ്ധതി നടപ്പാക്കുക. ഈ സ്റ്റേഷനുകളിൽ പരാതികൾ സ്വീകരിക്കുന്നതുമുതൽ പരിഹരിക്കുന്നതുവരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും.
സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ളവരാകും സ്മാർട്ട് പൊലീസ് സ്റ്റേഷനിലുണ്ടാകുക. പൊലീസുകാർക്ക് നിർമിതബുദ്ധിയിൽ ഉൾപ്പെടെ പരിശീലനം നൽകാനും തീരുമാനമുണ്ട്. ആൾക്കൂട്ടനിയന്ത്രണം, സുരക്ഷ, മുഖംതിരിച്ചറിയൽ, വീഡിയോ ക്ലിപ്പിങ്ങുകൾ സ്കാൻചെയ്ത് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടി സ്വീകരിക്കൽ തുടങ്ങിയവയിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക. സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഹൈടെക് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പൊലീസുകാർക്ക് പരിശീലനം നൽകുന്നത്.
പോലീസുദ്യോഗസ്ഥരുടെ സേവനമുപയോഗിച്ച് വിവിധ സോഫ്റ്റ്‌വേറുകളും സജ്ജമാക്കും. ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ വിശകലനംചെയ്യുന്നതിനുള്ള ഗ്രാപ്‌നേൽ, ഏകീകൃത പോലീസിങ് സംവിധാനത്തിനായുള്ള ഐകോപ്‌സ് എന്നീ സോഫ്റ്റ്‌വേറുകൾ പോലീസ് സ്വന്തമായി നിർമിച്ചവയാണ്. ഇത്തരത്തിലുള്ള നവീകരണപ്രവർത്തനങ്ങളും സ്മാർട്ട് പോലീസിന്റെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്.