![സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ പോലും കഴിഞ്ഞിരുന്നില്ല; 36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ](assets/news_post/well baby 22661.jpg)
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ പോലും കഴിഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല.
തിരുവനന്തപരം പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ സുരിതയെന്ന് പൊലീസ്. പൊലീസിനു മുന്നിൽ സുരിത കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ പോലും കഴിഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല. വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാഹചര്യമില്ലെന്നും അമ്മ പൊലീസിൽ മൊഴി നൽകി.
മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച ഈ കുട്ടിയെക്കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരിത പൊലീസിനോടു വ്യക്തമാക്കി. പുറത്തു നിന്ന് വന്നൊരാൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ എടുത്തുകൊണ്ടു പോയി എന്ന് എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു.
ഇന്നു പുലർച്ചെയായിരുന്നു സുരിത–സജി ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്.
കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറ്റിൻ മുകളിലായി കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അഗ്നിശമന സേന എത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല.
Photo Courtesy - google