അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാട് പാർട്ടി കേന്ദ്രക്കമ്മിറ്റിയാണ് പറയേണ്ടത്.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പാർട്ടി നിലപാട് കേന്ദ്രക്കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിഎഫ്‌ഐയെ നിരോധിക്കുന്നത് പ്രായോഗികമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാട് പാർട്ടി കേന്ദ്രക്കമ്മിറ്റിയാണ് പറയേണ്ടത്.
ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് ഇപ്പോൾ ഒന്നും പറയാനില്ല. നിരോധനം കൊണ്ട് കാര്യങ്ങളൊക്കെ പരിഹാരിക്കാനാകുമെന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കാർക്കുമില്ല. നിരോധിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടി സെൻട്രൽ കമ്മിറ്റിയാണ് പറയേണ്ടത്.
പൊതുവേയുള്ള അഭിപ്രായമാണ് മുമ്പേ പറഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം സംസ്ഥാന സർക്കാർ അംഗീകരിക്കില്ലേ എന്ന ചോദ്യത്തിന്, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിലപാട് ഇവിടെ നടപ്പിലാക്കില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നിലനിൽക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. ഇതിൽ സ്വാഭാവികമായും സർക്കാർ സർക്കാരിന്റേതായ നിലപാട് സ്വീകരിക്കും.
അഭിമന്യു വധം അടക്കമുള്ള കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം ശരിയാണെന്നും ഗോവിന്ദൻ പറഞ്ഞു. നിരോധനം വർഗീയതയ്ക്ക് എതിരെങ്കിൽ ഒരു വിഭാഗത്തിന് മാത്രമാവരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.