ന്യൂഡൽഹി: രാമക്ഷേത്രത്തിലെ മേൽക്കൂരച്ചോർച്ച വിവാദമായതിന് പിന്നാലെ രാമക്ഷേത്രത്തിലേക്കുള്ള റോഡും കുളമായി. രാമക്ഷേത്രത്തിലേക്ക് പുതുതായി നിർമ്മിച്ച രാംപഥ് റോഡിന്റെ 14 കിലോമീറ്റർ ദൂരത്തിൽ നിരവധി കുഴികളാണ് പ്രത്യക്ഷപ്പെട്ടത്. രാംപഥിനോട് ചേർന്നുള്ള ചെറുവഴികളിലും തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലും വെള്ളം കയറി. വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു.
അതേസമയം, റോഡും തകർന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിലെയും (പിഡബ്ല്യുഡി) ഉത്തർപ്രദേശ് ജൽ നിഗമിലെയും ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. നിർമ്മാണത്തിലെ അനാസ്ഥ ചൂണ്ടികാട്ടിയാണ് സർക്കാർ നടപടിയെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് കരാർ സ്ഥാപനമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു.