അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്
ചാരവൃത്തിക്കുറ്റത്തിന് മലയാളി ഉൾപ്പെടെ 8 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം 9നായിരുന്നു കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.
2022 ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം ഇവരെ വീടുകളിൽനിന്നും രാത്രിയിൽ പിടികൂടിയത്. പിടിയിലായ 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്.
തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ ശിക്ഷ നൽകിയത്.
ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽനജ്മിക്കുമുൾപ്പെടെ ചുമത്തിയ കുറ്റം. അറസ്റ്റ് നടന്ന് ഏതാനും മാസം കഴിഞ്ഞാണ് ആരോപണം പുറത്തുവന്നത്.
Photo Courtesy - google