![അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി](assets/news_post/rg20386.jpg)
തിരഞ്ഞെടുപ്പ് പര്യടനത്തിനായി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി മിസോറാമില്‍ എത്തിയത്.
ഐസ്വാൾ: അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനെതിരെ ഉയരുന്ന കുടുംബ രാഷ്ട്രീയ ആരോപണങ്ങളിലാണ് രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യൻ ക്രിക്കറ്റ് നയിക്കുന്നത് അമിത് ഷായുടെ മകനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അനുരാഗ് ഠാക്കൂറിനെ കൂടാതെ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളായ വേറെയും ചിലരുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി ആദ്യം അവരുടെ നേതാക്കളെയും അവരുടെ മക്കൾ ചെയ്യുന്നതെന്താണെന്നും നോക്കണമെന്നും മിസോറാം സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പര്യടനത്തിനായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി മിസോറാമിൽ എത്തിയത്. നവംബർ ഏഴിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായാണ് രണ്ട് ദിവസത്തെ പര്യടനമെന്ന് മിസോറാം കോൺഗ്രസ് അറിയിച്ചു. മിസോറാം സന്ദർശനത്തിനിടെ ചന്മരി ജംഗ്ഷനിൽ നിന്ന് രാജ്ഭവനിലേക്ക് ഏകദേശം 4-5 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തുമെന്നും ഗവർണറുടെ വീടിന് സമീപം വെച്ച് റാലിയെ അഭിസംബോധന ചെയ്യുമെന്നും മിസോറാം കോൺഗ്രസ് മീഡിയ സെൽ പ്രസിഡന്റ് ലാൽരേമൃത റെന്തലി അറിയിച്ചു. ഈ സമയം വിദ്യാർഥികളുമായും രാഹുൽ സംസാരിക്കും. ഇതിനൊപ്പം രാഹുൽ പാർട്ടി നേതാക്കളെ കാണുമെന്നും ഐസ്വാളിൽ വാർത്താസമ്മേളനം നടത്തുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രിയ്ക്ക് താൽപ്പര്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമിൽ സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.