![ചിഞ്ചുറാണിയെന്നൊരു മന്ത്രിയുണ്ടോ? സിപിഐ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് പ്രതിനിധികൾ](assets/news_post/chinju-ran6945.jpg)
കൃഷിമന്ത്രി പി പ്രസാദിന്റെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പ്രവർത്തനം വളരെ മോശമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിലുള്ള അതൃപ്തി മറച്ചുവെക്കാതെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികൾ. പാർട്ടിയുടെ മന്ത്രിമാർ പോലും തികഞ്ഞ പരാജയമാണെന്ന വിമർശനമാണ് വിവിധ ജില്ലാ കമ്മിറ്റികൾ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ സമ്മേളനത്തിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് സിപിഐ മന്ത്രിമാർ തന്നെയാണ്. കൃഷിമന്ത്രി പി പ്രസാദിന്റെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പ്രവർത്തനം വളരെ മോശമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണെന്നും മന്ത്രി ജി.ആർ.അനിലിന് പോലും നീതി കിട്ടിയില്ലെന്നും വിമർശനമുയർത്തിയ കൊല്ലം ജില്ലാ പ്രതിനിധികൾ മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോ എന്ന് പോലും സംശയമാണെന്നും വിമർശിച്ചു. കാണിക്കാൻ നല്ല ബിംബം പക്ഷേ ഭരണത്തിൽ പരാജയം എന്ന് പി.പ്രസാദിനെ വിമർശിച്ച തിരുവനന്തപുരം ജില്ലാ പ്രതിനിധികൾ ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിൽ മന്ത്രി ജിആർ അനിലിനെ അഭിനന്ദിച്ചു.
ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമായിരുന്നുവെന്ന് ചോദിച്ച പ്രതിനിധികൾ, അതിനെതിരെ പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും പറഞ്ഞു. സിപിഐയുടെ വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ സിപിഎം പ്രവർത്തിക്കുകയാണെന്നായിരുന്നു മറ്റൊരു വിമർശനം. സത്യത്തിൽ ശിവശങ്കർ ആരാണ് ഞങ്ങൾക്കും അറിയാൻ താൽപര്യം ഉണ്ടായിരുന്നു എന്നായിരുന്നു മലപ്പുറത്തെ സിപിഐക്കാരുടെ മറ്റൊരു കമൻ്റ്.
രാഷ്ട്രീയ റിപ്പോർട്ടിൽമേലുള്ള ചർച്ചക്ക് കാനം രാജേന്ദ്രൻ വൈകിട്ട് മറുപടി പറയും.