![മറിയക്കുട്ടിക്കും അന്നാ ഔസേപ്പിനും റോബിൻ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം](assets/news_post/ks21476.jpg)
പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകർമ്മ പുരസ്ക്കാരം.
കോട്ടയം: ക്ഷേമപെൻഷൻ മുടങ്ങിയതോടെ യാചനാ സമരം നടത്തി വാർത്തകളിൽ നിറഞ്ഞ അടിമാലിയിലെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും റോബിൻ ബസ് ഉടമ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുക. അനീതിക്കെതിരെ നിയമമാർഗത്തിലൂടെ മാത്രമുള്ള പോരാട്ടമാണ് മൂവരെയും അവാർഡിന് അർഹമാക്കിയതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകർമ്മ പുരസ്ക്കാരം. നവംബർ 26 ന് മൂവരുടെയും വീടുകളിലെത്തിയാകും പുരസ്കാരങ്ങൾ സമ്മാനിക്കുക.
“രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കാതെ ഇവർ നടത്തുന്ന പോരാട്ടങ്ങൾ മാതൃകാപരമാണ്. അക്രമത്തിനും കലാപത്തിനും വഴിതെളിക്കാതെ സത്യവും നീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് മറിയക്കുട്ടി, അന്ന ഔസേപ്പ് എന്നീ മുതിർന്ന പൗരന്മാർ നടത്തുന്ന അവകാശപോരാട്ടവും സംയമനത്തോടെ പൂർണ്ണമായും നിയമ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് പോരാട്ടം നടത്തുന്ന റോബിൻ ഗിരീഷ് നടത്തുന്ന പോരാട്ടവും സമാനതകളില്ലാത്തതാണ്”, ഫൗണ്ടേഷൻ വ്യക്തമാക്കി.