![മൂന്നു ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യ ഹോമോ സാപിയന്റെ മുഖം പുനർനിർമ്മിച്ച് ഗവേഷകർ](assets/news_post/sapians27887.jpg)
അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന മനുഷ്യനായ ഹോമോ സാപിയൻമാരിൽ ഒരാളുടെ മുഖം അദ്ദേഹത്തിൻ്റെ മരണത്തിന് 3,00,000 വർഷങ്ങൾക്ക് ശേഷം ഗവേഷകർ പുനർനിർമ്മിച്ചു. ഇദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ മൊറോക്കൻ പ്രദേശത്തിന്റെ പേരായ ജബൽ ഇർഹൗഡ് എന്നുതന്നെയാണ് ഈ ആദിമ മനുഷ്യനും ഗവേഷകർ പേരു നൽകിയിരിക്കുന്നത്. ലഭ്യമായ തലയോട്ടിയുടെ ആകൃതിയും ദാതാക്കളുടെ ഡാറ്റയും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ മനുഷ്യന്റെ മുഖം പുനർനിർമ്മിച്ചത്.
ഓർടഗോൺലൈൻമാഗ് (OrtogOnLineMag) എന്ന ത്രിഡി കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിയൻ ഗ്രാഫിക്സ് വിദഗ്ധൻ സിസറോ മൊറേസ് ആണ് ഈ പുനസൃഷ്ടിക്ക് നേതൃത്വം നൽകിയത്. ' ശക്തവും ശാന്തവുമായ മുഖം' എന്നാണ് സിസറോ മൊറേസ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. അതേസമയം ആദിമ മനുഷ്യൻറെ ലിംഗഭേദത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ലെങ്കിലും, തലയോട്ടിയുടെ കരുത്തും പുല്ലിംഗ സവിശേഷതകളും കാരണം അസ്ഥികൂടത്തിന് പുരുഷ മുഖം നൽകുകയായിരുന്നെന്നും മൊറേസ് കൂട്ടിച്ചേർത്തു.
ഇതുവരെ കരുതിയതിൽ നിന്നും ഒരു ലക്ഷം വർഷം മുമ്പാണ് ഹോമോസാപിയൻറെ ഉത്ഭവമെന്നും ഗവേഷകർ പറയുന്നു. നേരത്തെ കരുതിയതിൽ നിന്നും ഏറെ മുമ്പ് തന്നെ കിഴക്കൻ ആഫ്രിക്കൻ പ്രദേശത്ത് ഹോമോ സാപിയൻസ് വ്യപിച്ചിരുന്നുവെന്നാണ് ഗവേഷകർ ഇപ്പോൾ വ്യക്തമാക്കുന്നത്.