'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയർത്തുകയും ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. ഗവര്‍ണര്‍ പങ്കെടുക്കാനിരുന്ന സെമിനാറിലായിരുന്നു പ്രതിഷേധം.
ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പ്രകടനമായെത്തിയ നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് തടയുകയും കരിങ്കൊടിയുമായി ചാടിവീണ വനിതാപ്രവര്‍ത്തകരെ ഉൾപെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് ആര്‍ഷോ അടക്കമുള്ള പ്രവർത്തകർ തടിച്ചു കൂടിയത്. 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ' എന്ന് ഇംഗ്ലീഷില്‍ എഴുതിയ ടീ ഷർട്ടാണ് ഇവർ ധരിച്ചിരുന്നത്. ഇവരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയർത്തുകയും ചെയ്തു.
പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് ഒരുവശത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും എന്നാൽ അപ്രതീക്ഷിതമായി കറുത്ത ബാഡ്ജും ടീഷര്‍ട്ടും ധരിച്ച വനിതാ പ്രവര്‍ത്തകരടക്കം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയായിരുന്നു.
Photo Courtesy - google