![മുഹമ്മദ് മുഹ്സിനും കനയ്യയുടെ വഴിയെ](assets/news_post/mm28367.jpg)
പാലക്കാട്: പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിൻ പാർട്ടിയിൽ വിഭാഗീയത വളർത്തുന്നെന്ന് ആരോപണം. സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടിവിലാണ് മുഹമ്മദ് മുഹ്സിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തിയത്. ജെഎൻയുവിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതിലൂടെയാണ് മുഹമ്മദ് മുഹ്സിനും ശ്രദ്ധിക്കപ്പെടുന്നത്. കനയ്യ കുമാർ ദേശീയ നേതാവായി വളർന്നെങ്കിലും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നില്ലെന്ന പരാതി ബീഹാർ ഘടകം നിരന്തരം ഉയർത്തിയിരുന്നു. സ്വന്തം സംവിധാനങ്ങളുപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഒടുവിൽ കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേക്കേറുകയായിരുന്നു.
കനയ്യ കുമാറിന്റെ വഴിയിലൂടെയാണ് മുഹമ്മദ് മുഹ്സീനും നടക്കുന്നത് എന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. കുറച്ചുകാലമായി മുഹ്‌സിനും പാലക്കാട് ജില്ലാ സി.പി.ഐ. നേതൃത്വവും തമ്മിൽ സ്വരച്ചേർച്ചയിലല്ല. ജില്ലാ നേതൃയോഗങ്ങളിൽ എം.എൽ.എ പലപ്പോഴും പങ്കെടുക്കാറുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവിൽ മുഹ്‌സിനെതിരേ രൂക്ഷവിമർശനം ഉയർന്നത്.
പാലക്കാട് ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹ്‌സിനാണെന്ന് ചില നേതാക്കൾ ആരോപിക്കുന്നു. പാർട്ടിക്കും മുകളിലാണ് താൻ എന്ന ഭാവമാണ് മുഹ്‌സിൻ എംഎൽഎയുടേതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടി സംവിധാനത്തിന് വിധേയനായി പ്രവർത്തിക്കാൻ എംഎൽഎ തയ്യാറായില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പും ഒരുവിഭാഗം നേതാക്കൾ നൽകുന്നുണ്ട്.
പല വിഷയങ്ങളിലും പാലക്കാട്ടെ പാർട്ടിയുമായി പരസ്യമായി തന്നെ ഏറ്റുമുട്ടുന്ന മുഹമ്മദ് മുഹ്സിനെതിരെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്ന വിമർശനം വരും ദിവസങ്ങളിൽ സിപിഐ - എംഎൽഎ തർക്കം രൂക്ഷമാക്കാനാണ് സാധ്യത.