ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദത്തോടും യോജിക്കാനാവില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന അനിൽ ആന്റണിയുടെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അത് അപക്വമായ പരാമർശമാണെന്നും രാജ്യത്തിന്റെ പരമാധികാരം അങ്ങനെയൊന്നും ഇല്ലാതാവുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കുമെന്ന സർക്കാർ വാദത്തോടും യോജിക്കാനാവില്ലെന്ന് ശശി തരൂർ പറഞ്ഞു.
രാജ്യത്തു നടക്കുന്ന വിവാദങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് തന്റെ പക്ഷം. എന്നാൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലാതാക്കലാണ്. ബിബിസിക്ക് അവർ കണ്ടെത്തിയ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, നമുക്ക് അതു കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. സർക്കാർ വിലക്കിയില്ലെങ്കിൽ ഇത്രയും പേർ ഡോക്യുമെന്ററി കാണില്ലായിരുന്നെന്നും തരൂർ പറഞ്ഞു.