![മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്‌ല റഷിദ്](assets/news_post/ss18339.jpg)
ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ഷെഹ്‍ല പ്രവർത്തിച്ചിരുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മനുഷ്യാവകാശ പ്രവർത്തകയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റുമായ ഷെഹ്‌ല റഷിദ്. മോദി സർക്കാരിന്റെ ഭരണത്തിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്ന് ഷെഹ്‌ല റഷിദ് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറിനും കീഴിൽ താഴ്‌വരയിലെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെട്ടെന്നായിരുന്നു ഷെഹ്‍ല എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചത്. നേരത്തേ, മോദി സർക്കാരിനെതിരായ നിലപാടുകളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച യുവതിയാണ് ഷെഹ്‌ല റഷിദ്.
ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തകയായിരിക്കെ തന്നെ മോദി സർക്കാരിനെതിരെ നിലപാടെടുത്താണ് ഷെഹ്‍ല വാർത്തകളിൽ നിറഞ്ഞിരുന്നത്. 2016ൽ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളുടെ മുൻനിരയിലും ഷെഹ്‍ല ഉണ്ടായിരുന്നു. കശ്മീരിൽ സൈന്യത്തിന്റെ ഇടപെടലുകൾ അവസാനിപ്പിക്കണം എന്നതായിരുന്നു നേരത്തേ ഇവരുടെ നിലപാട്.
ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ഷെഹ്‍ല പ്രവർത്തിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കഴിഞ്ഞ മാസമാണ് ഇരുവരും പിൻവലിച്ചത്.