സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിൽ വരൾച്ചയും കൃഷിനാശവും കഠിനമായതോടെ കൊടിയ ദുരവസ്ഥയിലാണ് സംസ്ഥാനം എത്തിച്ചേർന്നിരിക്കുന്നത്.
ബംഗളുരു: കൊടുംവരൾച്ചയും കൃഷിനാശവും കർണാടകത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വടക്കൻ കർണാടകയിലെ ഗ്രാമങ്ങളിലെ ജനജീവിതം അതീവ സങ്കടകരമാണ്. കർഷക ആത്മഹത്യകൾ പെരുകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഭീമമായ തുക ആവശ്യമായതിനാൽ അത്യാവശ്യ വികസന പ്രവർത്തനങ്ങൾ നടത്താൻ പോലും ഗവണ്മെന്റിന് സാധിക്കുന്നില്ല. സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിൽ വരൾച്ചയും കൃഷിനാശവും കഠിനമായതോടെ കൊടിയ ദുരവസ്ഥയിലാണ് സംസ്ഥാനം എത്തിച്ചേർന്നിരിക്കുന്നത്.
അടിയന്തര ദുരിതാശ്വാസമായി 18,177കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയെ കണ്ടു. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ഒപ്പമുണ്ടായിരുന്നു. "പ്രധാനമന്ത്രി കർണാടകത്തിന്റെ ആവലാതികൾ ക്ഷമയോടെ കേട്ടു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.ദുരിതാശ്വാസം അനുവദിക്കാൻ വൈകില്ലെന്നാണ് കരുതുന്നത്" അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ 'എക്‌സി'ൽ കുറിച്ചു. വരൾച്ചയുടെയും കൃഷിനാശത്തിന്റെയും വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. "കൃഷിനാശത്താൽ വലയുന്ന കർഷകർക്ക് സബ്‌സിഡിയും നഷ്ടപരിഹാരവും ഉടനെ നൽകേണ്ടതുണ്ട്. അതിനുള്ള പരിശ്രമമാണ് ഞങ്ങൾ നടത്തുന്നത്" സിദ്ധരാമയ്യ വ്യക്തമാക്കി. മഹാദായി, മേക്കെ ദാട്ട് പദ്ധതികൾക്കുള്ള അനുവാദം വൈകിപ്പിക്കരുതെന്നും അപ്പർ ഭദ്ര പ്രോജക്ട് ദേശീയ പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Photo Courtesy - google