![അത്ഭുതമൊന്നും സംഭവിച്ചില്ല; ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി](assets/news_post/snc20834.jpg)
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
ന്യൂഡൽഹി: മുപ്പത്തിയാറാം തവണയും എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കേസ് മാറ്റി വെച്ചത്. ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 36 തവണയാണ് ഈ കേസ് പരിഗണിക്കാതെ മാറ്റിവക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരായിട്ടില്ലെന്നും അല്പസമയത്തിന് ശേഷം പരിഗണിക്കണമെന്നുമായിരുന്നു ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹർജികൾ മാറ്റി.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ ഹർജി സമർപ്പിച്ചത്.