![അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതയുടെ മടക്കയാത്രയിൽ അനിശ്ചിതത്വം അകലുന്നില്ല](assets/news_post/sunitha28253.jpg)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതയുടെ മടക്കയാത്രയിൽ അനിശ്ചിതത്വം അകലുന്നില്ല. സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്ര മാസങ്ങളോളം വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരെയും തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതിയോ തീയതിയോ നാസ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
എട്ടു ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയത്. എന്നാൽ, ഇരുവരെയും വഹിച്ച ബഹികാരാശ പേടകത്തിന്റെ ത്രസ്റററുകൾ പ്രവർത്തന രഹിതമായതാണ് മടക്കയാത്രക്ക് വെല്ലുവിളി ഉയർത്തുന്നത്. നിലവിൽ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികൾക്കൊപ്പം ദൈനംദിന പ്രവർത്തനങ്ങളിൽ സുനിത വില്യംസും വിൽമോറും പങ്കാളികളാണ്. സുനിത ഇതു മൂന്നാം വട്ടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്.
സ്ററാർലൈനർ ദൗത്യത്തിന്റെ കാലാവധി 45 ദിവസം മുതൽ 90 ദിവസം വരെ ദീർഘിപ്പിക്കുന്ന കാര്യം നാസ പരിഗണിക്കുന്നുണ്ടെന്നാണ് ഏജൻസിയുടെ കോമേർഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്ററീവ് സ്ററിച്ച് പറയുന്നത്. സുനിത വില്യംസിനേയും ബച്ച് വിൽമോറിനേയും വഹിച്ചുള്ള യാത്രയ്ക്കിടെ പലതവണ ഹീലിയം ചോർച്ചയുണ്ടായെന്നും ത്രസ്റററുകൾ പ്രവർത്തന രഹിതമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ പേടകത്തിൽ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നത് സുരക്ഷിതമല്ല.
പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊർജം നൽകുന്നത് സർവീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഈ സർവീസ് മോഡ്യൂൾ കത്തിച്ചാമ്പലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന. അക്കാരണത്താൽ സർവീസ് മോഡ്യൂളിലെ പ്രശ്നം ഭൂമിയിൽ തിരിച്ചെത്തിച്ച് പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തിൽ തന്നെ നിർത്തി അവിടെ നിന്ന് പ്രശ്നങ്ങൾ പഠിക്കുന്നത്.ഇത് പരിശോധിച്ചുവരികയാണെന്നാണ് നാസ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന്റെ കാലാപരിധി മൂന്ന് മാസം വരെ ദീർഘിപ്പിക്കുന്നകാര്യം നാസ പരിഗണിക്കുന്നത്.