!['ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ രീതി ന്യായീകരിക്കാന്‍ കഴിയില്ല'; സുപ്രീംകോടതി](assets/news_post/arif cm21757.jpg)
ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി
ബില്ലുകളിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനെ ചൊല്ലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയിൽ ഗവർണറെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസിനാധാരമായ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ രീതി ന്യായീകരിക്കാന്‍ കഴിയില്ലന്നും പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേരളം സമർപ്പിച്ച 2 ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതിക്ക് മുന്‍പാകെ എത്തിയത്. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജികള്‍ പരിഗണിക്കവേ ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്. കേരളത്തിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ്.
7 ബില്ലുകള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരെണ്ണത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിനാല്‍ കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അപ്രസക്തമാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഈ നിരീക്ഷണങ്ങളെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എതിർക്കുകയും ബില്ലുകള്‍ അനന്തമായി വൈകിപ്പിക്കുന്ന നടപടി കോടതിയോടുള്ള അനാദരവാണെന്ന് കെ കെ വേണുഗോപാല്‍ വാദിച്ചു.
Photo Courtesy - google