![ശ്രീകല കൊലക്കേസിൽ സാക്ഷി എല്ലാം തുറന്നു പറഞ്ഞു](assets/news_post/kk28330.jpg)
ആലപ്പുഴ: മാന്നാർ ശ്രീകല കൊലക്കേസിൽ സാക്ഷി എല്ലാം തുറന്നു പറഞ്ഞു. ആദ്യം പ്രതിപ്പട്ടികയിലായിരുന്ന സുരേഷാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച് നിർണായക വിവരങ്ങൾ നൽകിയത്. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട ശ്രീകലയുടെ ഭർത്താവുമായ അനിലിന്റെ ബന്ധുവാണ് സുരേഷ്. കലയുടെ മൃതദേഹം താൻ കണ്ടിരുന്നെന്നും മൃതദേഹം മറവുചെയ്യാൻ അനിൽ തന്റെ സഹായം തേടിയെങ്കിലും താൻ അതിന് തയ്യാറായില്ലെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു.
2009 ൽ അനിൽ വിളിച്ചത് അനുസരിച്ചാണ് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞു. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി. കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി. മറ്റുള്ളവർ ചേർന്ന് മൃതദേഹം മറവു ചെയ്തു.
കേസിൽ പരാതിക്കാരനും സുരേഷാണ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും സുരേഷ് പറഞ്ഞു.