![തെലങ്കാനയിൽ സിപിഎം 24 സീറ്റുകളിൽ മത്സരിക്കും](assets/news_post/tt20905.jpg)
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം കോൺഗ്രസുമായി അഭിപ്രായ ഭിന്നതയിലായിരുന്നുവെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ സിപിഎം 24 സീറ്റുകളിൽ തനിച്ച് മത്സരിക്കും. കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ മങ്ങിയതോടെയാണ് സംസ്ഥാനത്ത് തനിച്ച് മത്സരിക്കാൻ സിപിഎം തീരുമാനിച്ചത്. 17 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ തെലങ്കാനയിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ്. അതേസമയം, കോൺഗ്രസുമായി സഖ്യത്തിനുള്ള ശ്രമങ്ങൾ സിപിഐ തുടരുകയാണ്.
ഭരണവിരുദ്ധ വികാരത്തിനെതിരായ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സിപിഎമ്മും കോൺഗ്രസും പങ്കെടുത്ത് നടത്തിയ സീറ്റ് വിഭജന ചർച്ചകൾ സമവായം ഉണ്ടാകാതെ പലവട്ടം പിരിയുകയായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം കോൺഗ്രസുമായി അഭിപ്രായ ഭിന്നതയിലായിരുന്നുവെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ, തങ്ങൾക്ക് നൽകുന്ന സീറ്റ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോൺഗ്രസിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്ക് മുൻപ് അന്തിമ പട്ടിക പുറത്തിറക്കാനായിരുന്നു സിപിഎം കോൺഗ്രസിനോട് നിർദേശിച്ചിരുന്നത്. എന്നാൽ ഈ നിർദേശവും പാലിക്കാതെ വന്നതോടെയാണ് തെലങ്കാനയിൽ സഖ്യം വേണ്ടെന്ന് സിപിഎം ഉറപ്പിച്ചത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാണ് 24 സീറ്റുകളിൽ മത്സരിക്കാൻ തെലങ്കാന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
അതേസമയം, കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കാനാണ് സിപിഐ ആഗ്രഹിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഇനിയും യാതൊരു ഉറപ്പും സിപിഐ നേതൃത്വത്തിന് കോൺഗ്രസ് നൽകിയിട്ടില്ല. കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടശേഷം തീരുമാനമെടുക്കാൻ രണ്ട് ദിവസം കാത്തിരിക്കാമെന്ന നിലപാടിലാണ് സിപിഐ.തെലങ്കാനയിൽ നവംബർ 30നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.