09:53am 01 July 2024
NEWS
നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത് പ്രദേശവാസിയായ ക്രിമിനലിന്; യുവതി ജീവനൊടുക്കിയ സംഭവത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

27/06/2024  04:07 PM IST
nila
നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തത് പ്രദേശവാസിയായ ക്രിമിനലിന്; യുവതി ജീവനൊടുക്കിയ സംഭവത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്വദേശിനിയായ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) റിമാൻഡ് ചെയ്തു. വട്ടിയൂർകാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനിൽ ശ്രീജ (46)യുടെ ആത്മഹത്യയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ​ഗുരുതരമായ ആരോപണങ്ങളാണ് ശ്രീജ തന്റെ ആത്മഹത്യാ കുറിപ്പിൽ ഇയാൾക്കെതിരെ ഉന്നയിച്ചിരുന്നത്. ശ്രീജിത്ത് ക്രൂരമായി മർദിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി പ്രദേശവാസിയായ ക്രിമിനലിന് അയച്ചുകൊടുത്തതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇക്കാര്യവും ആത്മഹത്യാക്കുറിപ്പിൽ യുവതി സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. 

അഞ്ചു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച്ച കേസിൽ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളിൽനിന്ന് അകന്നത്. ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞ ഇവർക്ക് 22ന് കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടിൽ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മർദിച്ചു. വീട്ടിൽനിന്ന് ഒഴിയണമെന്നും വീട് തന്റെ പേർക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം.

അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ശ്രീജിത്ത് മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തി. വീടും സ്ഥലവും എഴുതിനൽകിയില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു സമീപവാസിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram