തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. മുമ്പും കൊലക്കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെ തിരുവനന്തപുരം നഗരത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു
ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവിനെ കഴിഞ്ഞ ദിവസമാണ് കളിയിക്കാവിളയിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെയായാണ് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിൻ്റെ മൃതേദഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.