തിരുവനന്തപുരം: ദീപു കൊലക്കേസിൽ പ്രതിയുടേത് വിചിത്ര മൊഴികൾ. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സജികുമാർ പൊലീസിനോട് പറഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താനെടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഇയാൾ പിന്നീട് മൊഴി മാറ്റി. മുടന്ത് അഭിനയിച്ചത് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ദീപുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ദീപുവിന്റെ അച്ഛൻ ക്വാറി നടത്തിയിരുന്ന കാലം മുതലുള്ള ബന്ധം ഇപ്പോഴും തുടരുന്നു.. ആഴ്ചയിൽ ഒരുദിവസമെങ്കിലും ദീപുവുമായി ബന്ധപ്പെടാറുണ്ടെന്നും സജികുമാർ പൊലീസിനോട് പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങളുടെ സെക്കന്റ് ഹാൻഡ് പാർട്‌സിന്റെ വില്പനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബന്ധമെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞിട്ടുള്ളത്.
അതേസമയം, അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പരസ്പര വിരുദ്ധമായ മൊഴിയിലൂടെ ഇയാൾ നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പോലീസ് കരുതുന്നു.
വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താൻ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ സജികുമാർ, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു. പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്‌നാട് പോലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു.